
സ്വപ്‌നങ്ങള്‍ ബാക്കി വെച്ചു കടന്നുപോയ താരകം; സുശാന്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്സ്
- Stories
14 ജൂൺ 2020 എന്ന ദിവസം ഓർത്തെടുക്കുമ്പോൾ ഒരു ഞെട്ടലോ സങ്കടമോ ബാക്കി വക്കുന്ന തരത്തിൽ നമ്മളെ വിട്ട് പോയ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത്ന്റെ രണ്ടാം ചരമ വർഷ വേളയിലാണ് ഈ ദിവസം നമ്മൾ നില്കുന്നത്. ഒരു താരം എന്നതിലുപരി ചുരുങ്ങിയ കാലം കൊണ്ട് മികച്ചൊരു നടനെന്ന ഖ്യാതി നേടിയ സുശാന്ത് തന്റെ മുപ്പത്തി നാലാം വയസിൽ ആത്മഹത്യ ചെയ്തു എല്ലാവരെയും സങ്കടത്തിലാഴ്ത്തിയാണ് കടന്ന് പോയത്. 2013 ൽ കൈ.പോ.ചെ. എന്ന ചിത്രത്തിൽ തുടങ്ങി 12 സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത സുശാന്ത് തന്റെ ആദ്യ ചിത്രത്തിലും അവസാനം മരണ ശേഷം പുറത്തിറങ്ങിയ ‘ദിൽ ബേചാര’ എന്ന ചിത്രത്തിലും അവസാനം മരിക്കുന്ന കഥാപാത്രങ്ങളാണ് പകർന്നാടിയതെന്നത് വിഷാദം കലർന്ന ഒരു യാദൃശ്ചികതയായി അവശേഷിക്കുന്നു.
നാടകങ്ങളിൽ ആരംഭിച്ചു ഒരുപാടു വഴി താണ്ടി സിനിമയിലെത്തിയ സുശാന്ത് എങ്ങിനെ ആത്‌മഹത്യക്ക് കീഴടങ്ങിയെന്നത് ഇന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സിനിമ ലോകത്തിനും ഒരു ചോദ്യ ചിഹ്നമായി തന്നെ നിലനിൽക്കുന്നു. 2019 ൽ അദ്ദേഹം അഭിനയിക്കാനിരുന്ന അഞ്ചോളം സിനിമകൾ മുടങ്ങി പോയത് അദ്ദേഹത്തെ മാനസികമായി തളർത്തിയിരിക്കാമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോഴും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളും എങ്ങുമെത്താത്ത ഒരുപാട് അന്വേഷങ്ങളും ഇന്നും ബാക്കിയാണ്. അത് കൊണ്ട് തന്നെ തന്റെ പ്രിയ താരത്തിന്റെ ഓർമകളും ചിത്രങ്ങളും പങ്കു വക്കുന്നതിനുമപ്പുറം ആരാധകർ ഇന്ന് അദ്ദേഹത്തിന് നീതി കിട്ടണമെന്നാവശ്യവുമായി സോഷ്യൽ മീഡിയയിലാകെ ‘ജസ്റ്റിസ് ഫോർ സുശാന്ത് ‘ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അനീതിയുടെ രണ്ടു വർഷമെന്നാണ് പലരും പലയിടത്തും കുറിക്കുന്നത്.
സുശാന്തിന്റെ കേസിൽ പുതിയതായി മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന സിബിഐ റിപ്പോർട്ടിന്റെ പുറത്താണ് പ്രതികാരങ്ങൾ പതിമടങ് വർധിക്കുന്നത്. സുശാന്ത് മരിക്കുന്നതിന് തൊട്ട് മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ അദ്ദേഹത്തിന്റെ മോശം മാനസിക നില പ്രകടമാണെന്നും അത് കൊണ്ട് തന്നെ അതൊരു ആത്‌മഹത്യയാണെന്നുമാണ് ഇന്നും ഭൂരിഭാഗവും വിശ്വസിക്കുന്നത്. മരിച്ചു പോയ അമ്മയുടെയും സുശാന്തിന്റെയും ഒരു ഫോട്ടോയും അതിനു കീഴെ തന്റെ ഭൂതകാലവും ഓർമകളും പതിയെ തന്നെ വിട്ട് പോവുകയാണെന്നും അത് ഒരു ചിത്രം പോലെ മങ്ങുകയുമാണെന്നായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ഒരു വ്യക്തിയിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് കൂടി വെളിവാക്കുന്നതായിരുന്നു സുശാന്തിന്റെ വേർപാട്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിയുടെ ജീവിതകഥ അവതരിപ്പിച്ചാണ് സുശാന്ത് കരിയറിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയത്.